എന്‍ മക(നേ)ജെ
ഒരിക്കല്‍,
ഉച്ചിയില്‍ വെയിലുദിച്ചപ്പോഴാണ്
കോടകിരിക്കുന്ന്
മഴനനഞ്ഞത്
പനിച്ചുകരഞ്ഞത്
കുറുമ്പികാക്കയും,പാമ്പും
ഞണ്ടും പൂമ്പാറ്റയും
ആരോടും പറയാതെ
യാത്ര പോയത്

കുന്നോളം ആശിച്ചാല്‍
കുന്നിക്കുരു
നീലാകാശത്തിനു കുറുകേ
വിമാനങ്ങളെആശിക്കരുതേ
ഹെലിക്കോപ്റ്ററിന്റെ മുരളല്‍
മരനണമണിയാണെന്നു
തിരിച്ചറിഞ്ഞിരിക്കുന്നു

ഓട്ടവീണ
പനന്തട്ടിക്കുള്ളില്‍ ചോദ്യം
പഴ‍ങ്ങളില്‍ വിത്തുപുറത്തായ
കന്യക.?
ഉത്തരം...
ചാണകം മെഴുകിയതറയില്‍
ശോ‍ഷിച്ച പാദസരക്കാലുകള്‍ക്കിടയില്‍
ഈച്ചയാട്ടുന്ന
കണ്ണീരില്‍ കുതിര്‍ന്നോരമ്മക്കൈ!!

ചുവരില്‍ പ്പറ്റിച്ചേര്‍ന്ന്
മുപ്പത്തിമുക്കോടി ദൈവങ്ങള്‍ ചിരിച്ചു
നടുവില്‍
പരിണാമങ്ങളിലൂടെ തിരിച്ചുനടന്ന്
ചക്രക്കാലുകള്‍ക്ക് മുകളില്‍
ഒരു ചിത്രമായി
അവന്‍ കിടപ്പുണ്ട്

താഴെ നിന്ന്
അങ്ങ് ദൂരേക്ക്
ചിലപടവുകള്‍
കയറി കയറി
മിഥ്യകള്‍ ചര്‍ദ്ദിച്ച്
മണ്ണില്‍ തിരിച്ചെത്താന്‍
സൂക്ഷിക്കുക;
'സത്യപ്പടി'ക്കുമുകളില്‍ വഴുക്കുണ്ട്!

ഗുഹാമുഖങ്ങള്‍ അടയ്ക്കരുത്
ദമയന്തിയും നീലകണ്ഠനും
മടങ്ങാതിരിക്കില്ല
ലോകത്തിന്റെ ഫ്രെയ്മില്‍
'എന്‍മകജെ'യുടെ
താള്‍ചില്ലുകള്‍
അല്‍പ്പം കത്തി നില്‍ക്കട്ടെ


സജിന ബി കെ



0 comments:

Post a Comment